യാത്രയിലെ കഥാപാത്രം
തികച്ചും യാദൃശ്ചികമായി മാത്രം കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും ചെയ്യുന്ന ധാരാളം പേർ നമ്മുടെ ജീവിതത്തിലുണ്ടാകും. എന്നും കൂടെ ഉള്ളവരേക്കാൾ വലപ്പോഴും ഓടിയെത്തുന്ന ഇവരുടെ സന്ദേശങ്ങൾ വേറിട്ടൊരു അനുഭവമാണ്. യാത്രകളിലാകും പലപ്പോഴും അത്തരം സൗഹൃദങ്ങൾ നമുക്ക് ലഭിക്കുക.യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് സുഹൃത്തുക്കളേറും.
യാത്ര ഒരു ഹരമായപ്പോൾ കൂടുതൽ പോകാനാഗ്രഹിച്ചത് പൊന്മുടിയിലേക്കാണ്. കാടുകയറാനിഷ്ടമുള്ളവർക്ക് പൊന്മുടിയിലെ വരയാടുമൊട്ട നല്ല ഇടമാണ്. കുറച്ചു സാഹസികത നിറഞ്ഞ യാത്രയ്ക്കൊടുവിൽ വലിയൊരു മൊട്ടക്കുന്നിൽ എത്തിച്ചേരും...... വരയാടു മൊട്ടയിൽ.... വരയാടുകളുടെ സങ്കേതത്തിൽ.. ഈ യാത്രയിൽ എനിക്കു കിട്ടിയ സുഹൃത്താണ് പീക്കുട്ടി.., പ്രിയങ്കാ ശിവദാസ്.
ഒരു ഫോട്ടോഗ്രാഫറാണ്. ആരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതം. ആളോട് സംസാരിച്ചാൽ സന്തോഷിക്കാനുള്ള വകയുണ്ടാകും. ബൈക്കുകളിൽ 12 ഓളം പേർ ചേർന്ന സംഘം പൊന്മുടിയിലേയ്ക്ക് യാത്ര തിരിച്ചു. വഴിയിൽ എവിടെയെല്ലാം ബൈക്ക് നിർത്തിയോ അപ്പോഴെല്ലാം അവൾ സുഹൃത്തുക്കളെ സമ്പാദിച്ചുകൊണ്ടിരുന്നു. ഇത് ഒരു കൗതുകം തന്നെയായിരുന്നു. വഴിമധ്യേ ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു വയസ്സായ സ്ത്രീയുമായി അവൾ പരിചയത്തിലായി. ഒടുവിൽ അവിടെ നിന്നും തിരിച്ചു പോകാൻ നേരം പരസ്പരം കെട്ടിപ്പിടിച്ച് കരച്ചിൽ വരെയായി.തികച്ചും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയുള്ള അവളുടെ പെരുമാറ്റം ഒരു അത്ഭുതം തന്നെയായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീട്ടിൽ കയറിയിട്ടേ പോകാവൂ എന്ന് ആ സ്ത്രീ പറഞ്ഞത് കരഞ്ഞുകൊണ്ടാണ്.
ഒരു ഇളക്കക്കാരിയാണ് അവളെന്നായിരുന്നു തുടക്കത്തിൽ മറ്റുള്ളവരുടെ അഭിപ്രായം.അവളൊന്ന് കണ്ണിൽ നിന്നും മായുമ്പോൾ അവളെപ്പറ്റി മറ്റുള്ളവർ കുറ്റം പറയുന്നത് ഞാൻ കേട്ടു. ഒരു അതിർവരമ്പുമില്ലാത്ത പീക്കൂന്റെ സംസാരം പലപ്പോഴും കൂടെയുള്ളവർക്ക് അതിശയം തന്നെയായിരുന്നു.കാരണം വേറൊന്നുമല്ല. ഗ്രാമത്തിന്റെ അതിർവരമ്പുകളിൽ മാത്രം ഒതുങ്ങിക്കിടന്ന ജീവിതത്തിൽ പല യാഥാർത്ഥ്യങ്ങളേയും ഉൾക്കൊള്ളാനുള്ള തന്റേടമില്ലായിരുന്നു. ചെയ്യുന്ന പ്രവൃത്തികളെ മറ്റുള്ളവരിൽ ബോധ്യപ്പെടുത്താനുള്ള ശ്രമവും, ആ ബോധ്യപ്പെടുത്തൽ പരാജയപ്പെട്ടാൽ അവിടെ വെച്ചു തന്നെ അത്തരം ശ്രമങ്ങളെ മുറിച്ചുകളയാനുമുള്ള അഭ്യാസമാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നത്.പലരും അതിൽ നിന്നെല്ലാം മാറി ചിന്തിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ തനിനിറം പുകയുന്നുണ്ട്.
യാത്രയുടെ അവസാനം വലിയൊരു മാറ്റം തന്നെയാണ് കാണാൻ കഴിഞ്ഞത്.അനുകരണം ശീലമുള്ള മലയാളിയ്ക്ക് പുതിയതിനെ അനുകരിയ്ക്കാൻ തിടുക്കമായിരിക്കും. പ്രിയങ്ക ഒരു അഭ്യാസമാണെങ്കിൽ ആ അഭ്യാസത്തെ എന്തുകൊണ്ട് അനുകരിച്ചു കൂടാ എന്ന് പലരും ചിന്തിച്ചു. എന്റെ അതിർത്തി ഞാൻ തന്നെ തീരുമാനിച്ചാൽ പിന്നെ അത് മറ്റൊരാൾക്കും നശിപ്പിക്കാൻ കഴിയില്ല, ആർക്കും പ്രവേശിക്കുവാനും ആകില്ല. എന്നാൽ അതിരില്ലെന്ന് തീരുമാനിക്കുമ്പോൾ അകത്തേയ്ക്കു വരാൻ ആളുകൂടും. അതൊരു അനുഭവം തന്നെയാണെന്ന് അവളിലൂടെ തിരിച്ചറിഞ്ഞു.എന്നിൽ ഒരാൾക്ക് പ്രവേശനമുണ്ടാകണമെങ്കിൽ ഞാൻ വിശാലമായിരിക്കണം. വിശാലമായ മനസ്സിൽ എപ്പോഴും ചിരിയുണ്ടാകും, സന്തോഷമുണ്ടാകും.
വേറിട്ടൊരു പാoവുമായിട്ടാണ് ആ യാത്ര പിരിഞ്ഞത്. ഇന്നും വരയാടു മൊട്ട ഒരു അനുഭവമായി നിൽക്കുന്നത് ഈയൊരു സുഹൃത്തിനെ ഓർക്കുമ്പോഴാണ്. യാത്ര ചെയ്യാൻ പ്രേരണ നൽകിയവർക്ക് നന്ദി.
No comments:
Post a Comment